Saturday 27 August 2016

അരുവാതോട്ടി മിനിക്കഥ

അരുവാതോട്ടി
മിനിക്കഥ
റോയ് പാനികുളം

നേരം പര പരാ വെളുക്കുന്നതെയുള്ളു.അയ്യപ്പന്‍ കിടക്കപായയില്‍ എഴുന്നേറ്റിരുന്ന് ഒരു റോജ ബീഡിക്കു തീകൊളുത്തി.
കാളക്കൂറ്റന്‍ ഉടമസ്ഥനെ കാണാതെ തൊഴുത്തില്‍ കിടന്ന് അമറുന്നു.
അപ്പോഴാണ് അയ്യപ്പന്‍ മീനാക്ഷിയമ്മ പറഞ്ഞ കാര്യം ഓര്‍മിച്ചത്‌ .ഉടനെ കയ്യിലിരുന്ന ബീഡി ചാണകം മെഴുകിയ തറയില്‍ കുത്തിക്കെടുത്തി എഴുന്നേറ്റു.തൊഴുത്തില്‍ ചെന്ന് കാളക്കൂറ്റനെ അഴിച്ചു പുറത്തേക്ക് കെട്ടി .
തിടുക്കത്തില്‍ ഒരു കട്ടന്‍ ചായ തിളപ്പിച്ച്‌ കുടിച്ച്, മീനാക്ഷിയമ്മയുടെ വീട്ടിലേക്കു നടന്നു.
“കൊച്ചമ്മാ.... കൊച്ചമ്മാ....”
ഇതാരാണ് രാവിലെ തന്നെ മുറ്റത്തു നിന്നു വിളിക്കുന്നത്‌.
ശരീരം അരയ്ക്കു കീഴോട്ടു തളര്‍ന്നു പോയ ഭര്‍ത്താവിന്‍റെ ശരീരം നനച്ചു തുടക്കുകയായിരുന്നു ആ സമയം മീനാക്ഷിയമ്മ.
കുലീനത്വമുള്ള,വെളുത്തു സുന്ദരിയായ ഒരു സ്ത്രീയായിരുന്നു മീനാക്ഷിയമ്മ.
തുടച്ചു കൊണ്ടിരുന്ന തുണി താഴെയിട്ടു മുന്‍വശത്തേക്ക് ചെന്നപ്പോള്‍,അതാ
കാളക്കൂറ്റനെയും പിടിച്ചുകൊണ്ട് അയ്യപ്പന്‍ നില്‍ക്കുന്നു.
കാവി നിറത്തിലുള്ള ഒരു മുണ്ടു മാത്രമാണ് വേഷം. വെറ്റില മുറുക്കു കാരണം പല്ലില്‍ കറുത്ത കറ ഒട്ടി പിടിച്ചിരിക്കുന്നു.ചപ്രതലമുടി.ബലിഷ്ടമായ ഒത്ത ശരീരം.അപൂര്‍വമായേ ചിരിക്കാറുള്ളൂ...ചിരിക്കുമ്പോള്‍ നടുവിലെ ഒരു പല്ല് നഷ്ടപ്പെട്ട വിടവ് എടുത്തു കാണാം.
അയാളുടെ മുഖവും അയാളുടെ ആ നോട്ടവും മീനാക്ഷിയമ്മക്കു തീരെ പിടിച്ചില്ല .വൃത്തികെട്ടവന്‍!!! നോക്കുന്ന നോട്ടം കണ്ടില്ലേ? .ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ?.രാവിലെ തന്നെ വന്നു കയറിക്കൊള്ളും അശ്രീകരങ്ങള്‍ !!.
“കൊച്ചമ്മാ........എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത് നോക്കുന്നത്?”
”കൊച്ചമ്മ പറഞ്ഞിട്ടല്ലേ ഞാന്‍ രാവിലെ തന്നെ എവിടെയും പോകാതെ ഇങ്ങോട്ട് തന്നെ വന്നത്”.
“മറന്നു പോയോ?”
ഓ... അക്കാര്യം ഞാനങ്ങു മറന്നു...
“ഇപ്രാവശ്യമെങ്കിലും എന്‍റെ കന്നിനു ചെന പിടിക്കുമോ?”
 “കൊച്ചമ്മ വിഷമിക്കാതെ പഴയ കാളക്കൂറ്റനെ ഞാന്‍ വിറ്റു”.
“ഇവന്‍ പുതിയത്”
 “നല്ല **അരുവാത്തോട്ടി പോലുള്ള സാധനല്ലേ ഇവന്‍റെ “
“എവനൊന്നു കേറി ഇറങ്ങിയാല്‍ ഏതു മച്ചിപ്പശു പോലും ചെന പിടിക്കും”
“പശുവിനുമില്ലേ കൊച്ചമ്മേ ആഗ്രഹങ്ങള്‍?.”
“കുത്തി വെപ്പെടുത്താല്‍ അതു നടക്കുമോ ?”
മീനാക്ഷിയമ്മ ആകെ നാണിച്ചു പോയി,പക്ഷെ അത് പുറത്തു പ്രകടിപ്പിക്കാതെ
ഉറക്കെ പറഞ്ഞു .
“താന്‍ കൂടുതല്‍ കിന്നരിക്കാതെ തൊഴുത്തില്‍ ചെന്ന് പശുവിനെ അഴിച്ചു പുറത്തേക്ക് കെട്ട് “ .
അയ്യപ്പന്‍ പുറകു വശത്തു കൂടി തൊഴുത്തില്‍ ചെന്ന് പശുവിനെ പിടിച്ചു കുറുന്തൊഴുത്തില്‍ കെട്ടി കാളക്കൂറ്റനെ അഴിച്ചു വിട്ടു.
പശുവിനെ കണ്ടതും കാളക്കൂറ്റന്‍ അവളെ ചുറ്റിപ്പറ്റി മണം പിടിച്ചു നടന്നു.
ആ സമയം, മീനാക്ഷിയമ്മ എടുത്തു വച്ച ചായ കുടിക്കാനായി അയ്യപ്പന്‍ അവരുടെ വീടിന്‍റെ ഇറയത്തേക്കു കയറി പോയി .
മാസങ്ങള്‍ക്ക് ശേഷം.......
ഒരു ദിവസം രാവിലെ അന്ത്രുക്കാന്‍റെ ചായക്കടയിലിരുന്നു അയ്യപ്പന്‍ ചായകുടിക്കുകയായിരുന്നു.
അന്ത്രുക്ക കറപിടിച്ച ചില്ല് ഗ്ലാസ്സുകളിലേക്ക് ചായ പതപ്പിച്ചു വീത്തി.അതിനു ശേഷം ചൂടുള്ള ചായ ഓരോരുത്തര്‍ക്കും കൊടുക്കുന്നതിനിടയില്‍ പറഞ്ഞു.
“അറിഞ്ഞാ ?”
“നമ്മുടെ കാവോത്തെ മീനാക്ഷിയമ്മയും  അവരുടെ പശുക്കുട്ടിയും ഗര്‍ഭിണിയാണെന്ന്”.
ഇന്നലെ നാമ്പ് വറീത് ചേട്ടന്‍ പാല് തരാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്‌.
വെപ്രാളത്തോടെ ചൂട് ചായ എടുത്തു കുടിച്ച അയ്യപ്പന്‍റെ നാക്ക്‌ പൊള്ളി.


** നാട്ടിന്‍ പുറങ്ങളില്‍ ചക്കയും മാങ്ങയും മറ്റും പറിക്കാന്‍, തോട്ടിയുടെ അറ്റത്തു വച്ചുകെട്ടി ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത അരിവാള്‍.

Thursday 18 August 2016

കുമ്പിളപ്പം ചെറുകഥ



കുമ്പിളപ്പം


ചെറുകഥ  

റോയ് പാനികുളം



"ഡാഡി".......

"ഡാ.........ഡീ"......

"ഐ വാനാ ബര്‍ഗര്‍ നൌ”.

മകനെ സ്കൂളില്‍  നിന്നും എടുത്തിട്ടു വന്നിട്ട് സോഫയില്‍ ഇരുന്ന് ലാപ്ടോപ്പില്‍  അന്നത്തെ ബ്രിട്ടീഷ്‌ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കവേ,ബ്രെക്സിറ്റും,റിമൈന്‍ ഇന്‍ യുകെയും തമ്മില്‍ നടന്ന മല്ലയുദ്ധത്തില്‍ ആരുടെ പക്ഷം ചേരണം എന്നറിയാതെ,ഞാനൊന്നു മയങ്ങിപോയി,
ആ സമയത്തായിരുന്നു,ഇളയ മകന്‍ ഉണ്ണിക്കുട്ടന്‍റെ ബഹളം.

കണ്ണു തുറന്നപ്പോള്‍ ഉണ്ണികുട്ടന്‍ സ്കൂള്‍ യുണിഫോമില്‍ തന്നെ നില്‍ക്കുന്നു .
സ്കൂളില്‍ നിന്നും വന്നാല്‍ ഉടനെ തന്നെ  യുണിഫോo മാറ്റണമെന്ന് എത്ര തവണ ഇവനോട് പറഞ്ഞിരിക്കുന്നു!.

അതെങ്ങനാ !സ്കൂള്‍ വിട്ടു വന്നാല്‍ നേരെ കേറിക്കോളും കമ്പ്യൂട്ടറിന്‍റെ ഉള്ളിലേക്ക്.

"ഡാഡീ എനിക്ക് ബര്‍ഗര്‍ ബൈ ചെയ്യണം"

മലയാളവും ആംഗലേയവും കൂടിച്ചേര്‍ന്ന ഭാഷയില്‍ ഒരു വിധത്തില്‍ അവന്‍ കാര്യം പറഞ്ഞൊപ്പിച്ചു.

“ഐ നീഡ്‌  ഇറ്റ്‌ നൌ”

അവന്‍ വാശി പിടിച്ചു കരയാന്‍ തുടങ്ങി.

അവസാനം അവന്‍റെ  വാശിക്കു  മുന്‍പില്‍  മനസ്സില്ലാ മനസ്സോടെ കീഴടങ്ങി .

അടുത്തുള്ള മക്ഡോണാള്‍ഡ്സില്‍ പോയി രണ്ടു ഹാം ബര്‍ഗര്‍ വാങ്ങി വീട്ടില്‍ വന്ന്‌ ഉണ്ണിക്കുട്ടന് കൊടുക്കവേ...അടുക്കളയില്‍ നിന്നും ഭാര്യയുടെ അവ്യക്തമായ പിറു പിറുക്കലുകള്‍.

"ഇങ്ങേരു ഒറ്റ ഒരുത്തനാണ് കുഞ്ഞുങ്ങളെ ഇങ്ങനെ വഷളാക്കുന്നത്".

ബര്‍ഗര്‍ വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ ഇവളുമാര് പറയും നമ്മള്  പിശുക്കന്മാരാണെന്ന്!.

"കര്‍ത്താവേ ഇതെല്ലാം കേള്‍ക്കാന്‍ ഫര്‍ത്താക്കന്മാരായ ഞങ്ങളുടെ   ജീവിതം ഇനിയും ബാക്കി!".

ബര്‍ഗര്‍ തിന്നുന്നതിനിടയില്‍ ഉണ്ണിക്കുട്ടന്‍ എന്നെ കണ്ണിറുക്കി കാണിച്ചു.

പാവം അവനെ പറഞ്ഞിട്ടെന്താ!.

ഈ ബ്രിട്ടീഷ്‌ മഹാരാജ്യത്ത് വന്നിട്ട് നമ്മുടെ നാട്ടിലെ കഞ്ഞിയും പയറും കഴിക്കാന്‍ പറഞ്ഞാല്‍ ഇവന്‍ കഴിക്കുമോ?.

അവന്‍ അവന്‍റെ സ്കൂളിലെ ഫ്രണ്ട്സിനെ അല്ലേ കണ്ടു പഠിക്കുന്നത് !.

ബാക്കിയുള്ള ബര്‍ഗറുമായി അവന്‍ നേരെ ടി വി യുടെ മുന്‍പിലേക്ക് നടന്നു.
ഇന്നലത്തെ നൈറ്റ്‌ ഡ്യൂട്ടിയുടെ ക്ഷീണത്താല്‍ ഞാനവിടെയിരുന്ന് വീണ്ടും മയങ്ങിപ്പോയി..

അതിനിടയില്‍,എന്‍റെ ഓര്‍മ്മകള്‍ എന്നെ പഴയ സ്കൂളിന്‍റെ വരാന്തയിലേക്ക്‌ കൂട്ടികൊണ്ട് പോയി.

ഉച്ച കഴിഞ്ഞു വന്ന  കണക്കു സാറിന്‍റെ  കൂട്ടലും കിഴിക്കലും കുറച്ചൊന്നുമല്ല ബോറടിപ്പിച്ചത് .
ടൈം ടേബിള്‍ എടുത്തു നോക്കി അടുത്ത പീരീഡ്‌ കണ്ടു പിടിക്കവേ...
ദാ....വരുന്നു..... അക്ബറിനെയും,അശോക ചക്രവര്‍ത്തിയെയും,മുഹമ്മദ്‌ ഘസ്നിയെയും ...മറ്റും തോളിലേറ്റി സാമൂഹ്യ പാഠം സര്‍.....
ഒന്നാം പാനിപ്പത്ത് യുദ്ധവും, രണ്ടാം പാനിപ്പത്ത് യുദ്ധവും, യുദ്ധ ചൊരിച്ചിലും,അതിന്‍റെ  പ്രത്യാഘാതങ്ങളും....
എല്ലാം കൂടി നടത്തിയ കൂട്ടത്തല്ലില്‍ ഉറങ്ങിപോയതെപ്പോഴാണന്നറിയില്ല...
അമ്മയുടെ  കുമ്പിളപ്പത്തിന്‍റെ  മണം നാസാരന്ദ്രത്തിലൂടെ കയറി വന്ന്‌ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി കൊണ്ടിരിക്കുമ്പോളാണ്‌,ഒരു കൂട്ടമണി ശബ്ദം.
കൂട്ട മണി കേട്ടുണര്‍ന്നു നോക്കുമ്പോള്‍.....
കൂട്ടുകാര്‍ എല്ലാവരും വീട്ടിലേക്കോടുവാന്‍ റെഡി ആയി നില്‍ക്കുന്നു...
അകമ്പടിയായി,പശ്ചാത്തലത്തില്‍ ജനഗണമനയുടെ അവസാന പാദം....
ജയ ഹേ.... ജയ ഹേ ......ജയ ഹേ...ജയ... ജയ... ജയ.. ജയ...ഹേ.......
പിന്നെ ഒരു ഓട്ടമായിരുന്നു.
കൂടെയുള്ള കൂട്ടുകാരെ വെട്ടിച്ചു മുന്നേറി പോകുമ്പോള്‍ ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയായിരുന്നു മനസ് നിറയെ.....
തകര്‍ത്തു പെയ്യുന്ന മഴയെ കൂസാതെ ഓടി.....ഓടുന്നതിനിടയില്‍ അടുത്തു കണ്ട വാഴത്തോട്ടത്തില്‍ നിന്നും ഒരു വാഴയില കടിച്ചെടുത്ത്,അതും ചൂടികൊണ്ടായിരുന്നു പിന്നത്തെ ഓട്ടം.
വീട്ടില്‍ വന്ന്  കയറുമ്പോള്‍ അകവും, പുറവും ആകെ നനഞ്ഞൊട്ടി തണുത്ത് വിറച്ചു  പോയിരുന്നു.
ഡൈനിങ്ങ്‌ ടേബിളില്‍ കുമ്പിളപ്പം കണ്ണിറുക്കി കാണിച്ചു പ്രലോഭിപ്പിക്കുന്നു.അമ്മയുടെ സ്പെഷ്യല്‍ കുമ്പിളപ്പം.

നല്ല ഉണ്ട ശര്‍ക്കരയും, മൂത്ത് പഴുത്ത ചക്കപ്പഴവും നേര്‍മയായി വറുത്തെടുത്ത അരിപ്പൊടിയും പാകത്തിന് കുഴച്ച് കുമ്പിളിലയില്‍ ഉണ്ടാക്കുന്ന ഉശിരന്‍ കുമ്പിളപ്പം.

കയ്യും, കാലും, മുഖവും  ഒരുവിധത്തില്‍ കഴുകിയെന്നു വരുത്തി, കുമ്പിളപ്പത്തിനിട്ട് ഒരു പിടി പിടിച്ചു.
ലസാഘുവും....ഉസാഘയും, ലഘുതമഗുണിതവും പോയ വഴി കണ്ടില്ല....
എന്‍റെ മനസ്സിനെ ത്രസിപ്പിക്കുന്ന നാലു മണി പലഹാരങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടിയുണ്ട്.....

ആളത്രക്കു മോഡേണ്‍ ഒന്നുമല്ല,തനി നാടന്‍......
എങ്കിലും പറയാം......
സംഗതി നമ്മുടെ പാവം മരച്ചീനി പുഴുങ്ങിയത് തന്നെ....
പക്ഷെ! നമ്മുടെ സ്വന്തം അമ്മയുടെ ആ കൈപ്പുണ്യവും സ്നേഹവും,തലോടലും ഏറ്റ് അവനങ്ങ്‌ ഉഷാറാവും.
നല്ല ചെണ്ട മുറിയന്‍ കപ്പ പുഴുങ്ങിയത്.
അവന്‍റെ കൂടെ...നല്ല പച്ച കാന്താരിയും,ചുവന്നുള്ളിയും അമ്മിക്കല്ലില്‍ വച്ച് ചെറുങ്ങനെ ചതച്ചിട്ട് കുറച്ചു ഉപ്പും,നല്ല നാടന്‍ പച്ച വെളിച്ചെണ്ണയും ചേര്‍ത്തു തിരുമ്മിയതും കൂടി ഒരു പിടി പിടിച്ചാല്‍.....
എന്‍റെ സാറെ.....
പിന്നെ ചുറ്റിലുള്ള ഒന്നും കാണില്ല.....
അത്രയ്ക്ക് എരിവാ.....
ആ ഉള്ളിച്ചമ്മന്തി കൂട്ടി ഒരു കലം പുഴുങ്ങിയ കപ്പ തിന്നാം.
പഴയ ഓര്‍മ്മകളില്‍ ഊയലാടി അങ്ങനെ നടക്കുമ്പോള്‍
മൂക്കിലേക്ക്.. അതാ ആ പഴയ കുമ്പിളപ്പത്തിന്‍റെ മണം വീണ്ടും..
ഒന്ന് കൂടി ശ്വാസം ഉള്ളിലോട്ടു വലിച്ചു കയറ്റി നോക്കി. തോന്നിയതല്ല സത്യമാണ്.
അതെ...അമ്മയുണ്ടാക്കിയ കുമ്പിളപ്പത്തിന്‍റെ അതേ മണം.
ആ സുഗന്ധത്തിന്‍റെ പിന്നാലെ ചെന്ന് കയറിയത് സ്വന്തം അടുക്കളയില്‍.....അതാ അവള്‍ കുമ്പിളപ്പo ആവിയില്‍ പുഴുങ്ങി... പുഴുങ്ങി...എടുക്കുന്നു.
എവിടന്നു കിട്ടി? ഇവള്‍ക്ക് കുമ്പിളിലയും പഴുത്ത ചക്കയും!
എന്‍റെ അതിശയം കണ്ടിട്ടാവണം അവള്‍ കാര്യം പറഞ്ഞു.
“അതേയ് നമ്മുടെ റീന ചേച്ചിയും ഫാമിലിയും നാട്ടില്‍ പോയിട്ട് ഇന്നലെയാണ് തിരിച്ചു വന്നത് അവര്‍ തന്നതാണ് ഈ സാധനങ്ങള്‍”.
“നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി മിണ്ടാതിരുന്നതാണ് ”.
“വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വാ...നമുക്കെല്ലാവര്‍ക്കും കൂടി പള്ളിയില്‍ പോയി ഒന്ന് പ്രാര്‍ത്ഥിക്കണം”.

“ഈ ഫുഡ്‌ അകത്താക്കാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണോ?”

അവള്‍ ഒന്ന് മാറിയ തക്കത്തിനു കയ്യിട്ട്  ഒരു കുമ്പിളപ്പത്തിനു കൈ വച്ചതും,അവള്‍ കയില്‍ കണകൊണ്ട്
അത് തട്ടി പാത്രത്തിലിട്ടതും ഒന്നിച്ചായിരുന്നു.

കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ പറഞ്ഞു

“കുന്തം”

“ങേ?”

“നിങ്ങള്‍ക്ക് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യ!
ഇന്ന് നിങ്ങളുടെ അമ്മയുടെ ഓര്‍മ്മ ദിവസമാണ്”

“പള്ളിയില്‍ പോയി വന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഇത്  കഴിക്കാം അതുവരെ ഒന്ന് ക്ഷമി!”

ഞാനവളെ ഉറമ്പടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട്‌ വച്ച് കൊടുത്തു.

“നീയണഡീ... യഥാര്‍ത്ഥ ഫാര്യ”. 





















Saturday 13 August 2016

പ്രാഞ്ചിയേട്ടന്‍ .....ആക്ഷേപ ഹാസ്യം








പ്രാഞ്ചിയേട്ടന്‍

ആക്ഷേപ ഹാസ്യം

റോയ് പാനികുളം



“ ഹൈ നമുക്കൊരാ അസോസിയേഷനാ തൊടങ്ങ്യാലോ? ”
തൃശ്ശൂര്‍ സ്ലാങ്ങില്‍ പ്രാഞ്ചിയേട്ടന്‍ ഒറ്റ ചോദ്യം.
ചീട്ടുകളിയുടെ രസച്ചരടാ പൊട്ടി...
“ഹൈ എന്തൂട്ട്ണാ പ്പെ…. ഒരാ പുത്യേ അസോസിയേഷന്‍ ?”
“നെനക്ക് വല്ല പ്രാന്തൂണ്ടോടാ ശവ്യേ ?”
ചീട്ടുകളിയുടെ രസച്ചരട് പൊട്ടിച്ചതിലുള്ള ദേഷ്യത്തില്‍ ഈനാശുവിനു കുരുപൊട്ടി.
പ്രാഞ്ചിയേട്ടന്‍ എന്ന് ഞങ്ങള്‍ കളിയായി വിളിക്കുന്ന ഫ്രാന്‍സിസ് ഉതുപ്പാന്‍ ഇവിടെ മലയാളികളുടെ ഇടയിലെ ഒരു പ്രാഞ്ചിയേട്ടന്‍ ആകുന്നു.കോട്ടും സ്യുട്ടുമാണ് മുഖ്യ വേഷം.....
“നിങ്ങാ ഒന്നു ചുമ്മാണ്ടിരി പ്രാഞ്ചിയേട്ടാ
അതിത്ര ഈസിയായിട്ടുള്ള കാര്യാണോ ?”
കൊച്ചിക്കാരന്‍ ക്രിസ്പി ഇടങ്കോലിട്ടു.
“അതൊക്കെ ഞാനാ പൂശിക്കോളാo”
“ങ്ങള്‍ക്കൊക്കെ കൂടേ നിക്കാന്‍ പറ്റോ ?”
കുറുവാച്ചനെ ഒരെണ്ണം അകത്താക്കുന്നതിനിടയില്‍ പ്രാഞ്ചിയേട്ടന്‍
തിരിച്ചടിച്ചു.
കുറുവാച്ചന്‍ എന്നത് കൊറോയ്സര്‍ എന്ന മുന്തിയ ഇനം കോണ്യാക് ബ്രാണ്ടിയുടെ ഇരട്ട പേരാണ് .
ആഘോഷം എന്തുമായി കൊള്ളട്ടെ മേമ്പൊടിക്ക്‌ ഇവന്‍ വേണം .
യെവനില്ലാതെ എന്താഘോഷം?
“യു നോ ? ഓള്‍റെഡി ദേര്‍ ഈസ്‌ മോര്‍ ദാന്‍ ടു  അസോസിയേഷന്‍”
“വൈ വി ആര്‍ ട്രൈയിംഗ് ടു ക്രീയേറ്റ് നാതെര്‍ വണ്‍ ?”
ഈയിടെ യുകെയില്‍ എത്തിച്ചേര്‍ന്ന എഞ്ചിനീയര്‍ വിക്ടറിനൊരു സംശയം.
വിക്ടറിന്‍റെ സംശയം ന്യായവും യുക്തവുമാകുന്നു......
ആമ്മേന്‍....
“ഹൈ നമുക്കും ഒരു വെലസാ വേലസണ്ടേ ?...... ഗട്യേ ?”
“പ്രാഞ്ചിയേട്ടന്‍ അപ്പറഞ്ഞത്‌ ന്യായം”
“ഇപ്പന്താ നടക്കണേ ? അവന്മാര് കെടന്നു വേലസ്വല്യെ ?”
പരത്തി ജോയ് എന്ന് ഞങ്ങള്‍ വിളിക്കുന്ന ജോയിക്ക് രണ്ടെണ്ണം അകത്താ യാപ്പോള്‍ കലിയടങ്ങുന്നില്ല .
ഞങ്ങള്‍  മലയാളികളുടെ ഇടയിലെ വാര്‍ത്താ വിതരണത്തിന്‍റെ മൊത്ത വിതരണക്കാരന്‍ ഈ  ദേഹമാകുന്നു.....
“ആരാ ...ആരുടെ കാര്യാ നീ ഈ പറേന്നെ ജോയേ?”
“ആ മറ്റേ അസോസിയേഷനുകളുടെ കുളാണ്ട്രമ്മാര്....കന്നാല്യോള്.......”
“ങ്ഹാ !!! അത് നേരാ.... മെമ്പേഴ്സിന്‍റെ മാസവരികൊണ്ട്
നല്ല കീറല്ലേ......കീറണെ...”
“അവന്മാരെ ഒന്നാ പൊളിച്ചടുക്കണം ജോയ്യെ ..”
ആ സമയം കൊണ്ട് കുറുവാച്ചന്‍ ഒരു കുപ്പി ഡിം.....
ആകെയുള്ള ഒരു കുപ്പി കാലിയായതിന്‍റെ നീരസം എല്ലാ മുഖങ്ങളിലും
പ്രകടമായി.
 “എടാ പ്രാഞ്ചിയെ... ഒരെണ്ണം കൂടി വിടണോല്ലോഡാ ?”.
“എന്നാലെ ഒരു സോഖാവൂ അതാ”.
ഓസിനു വീശാന്‍ കിട്ടുന്നത് കൊണ്ട് ഈനാശു എന്ന് ഞങ്ങള്‍ വിളിക്കുന്ന
ഇഗ്നേഷ്യസ് തല്ക്കാലം ശാന്തനായി .
“എന്താ എല്ലാരും കുന്തം വിഴുങ്ങിയ പോലെ നിക്കണേ?”
“എല്ലാര്ക്കും ഗുണോള്ള കാര്യല്ലേ ഒന്ന് സപ്പോര്‍ട്ടാ ചെയ്യ്”
അതുവരെ ഒന്നും മിണ്ടാതിരുന്ന ഇട്ടൂപ്പേട്ടന്‍ ഈനാശുവിനെ പിന്താങ്ങി.
കയ്യിലിരിക്കുന്ന പൈസ ചിലവാകുന്ന ഈര്‍ഷ്യ മനസ്സിലുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ പ്രാഞ്ചിയേട്ടന്‍ ക്രിസ്പിയോട് പറഞ്ഞു .
“എല്ലാരുടെo ഇഷ്ടം അതാണെങ്കി... രണ്ടെണ്ണം കൂടെ പെടക്കാനുള്ള സാധനാ
നീയാ ഒപ്പിക്ക് “
“റുപ്പികാ പത്താ പൊടിയുങ്കിലും നല്ലോരാ കാര്യത്തിനല്ലേ”
“നമുക്കും ഒന്ന് സുഖിക്കണ്ട്രെ കന്നാല്യെ?”
“മ്മടെ അപ്പങ്ക്ട്യെ ഒള്ളപ്പാ പറയും... റുപ്പികാ പിടിച്ചാ..... ചെലവാക്കണോന്നു”
“ആളിപ്പാ പാടായിറ്റാ”
രണ്ടെണ്ണം വീശിയിട്ടാണോ എന്തോ? 
പ്രാഞ്ചിയേട്ടന്‍റെ കണ്ടമിടറി.
അതിനിടയില്‍ ക്രിസ്പി തന്‍റെ പുതു പുത്തന്‍ ബെന്‍സ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്
കുപ്പി വാങ്ങാന്‍ ടെസ്കോയിലേക്ക് വച്ച് പിടിച്ചു .
ഇന്നലെ കണ്ട ഓഫര്‍ തീര്‍ന്നു പോയാലോ ?
കുറുവാച്ചന്‍റെ രണ്ടാം വരവില്‍ എല്ലാ മുഖങ്ങളും പ്രസാദിച്ചു .
പ്രാഞ്ചിയേട്ടന്‍റെതൊഴികെ.......
ഈ പിശുക്ക് കണ്ടു പിടിച്ചത് തന്നെ മ്മടെ തൃശ്ശൂര്‍കാരന്‍ പ്രാഞ്ചിയേട്ടനല്ലേ ?.
  
മൂന്നു കൊറോയ്സര്‍... അഞ്ചു ചിക്കന്‍ വരട്ടിയത് .
കൂടിയിരുന്ന എല്ലാവരും ഹാപ്പി…..
പ്രാഞ്ചിയേട്ടന്‍ ഡബിള്‍ ഹാപ്പി……
പത്തില്‍ താഴെ മാത്രം അംഗ ബലമുള്ള ആ ചീട്ടുകളി സംഘത്തിന്‍റെ
നേതൃത്വത്തില്‍ പുതിയ ഒരു അസോസിയേഷന്‍ അന്നേ ദിവസം നിലവില്‍ വന്നു .
കുറുവാച്ചന്‍റെ ഒരു ഗുണേ !!!
സമയം വൈകുന്നേരമായി ഡൈനിങ്ങ്‌ ടേബിളും മറ്റും ക്ലീന്‍ ചെയ്തു ബിന്നിലിട്ടു .
എല്ലാവരും അടുത്ത ദിവസം കാണാമെന്ന ഉറപ്പില്‍ തിരിച്ചു പോയി.
പ്രാഞ്ചിയേട്ടന്‍ തന്‍റെ വീട്ടിലെ സോഫയില്‍ ഇരുന്നു ഒന്ന് മയങ്ങി പോയി.
മുന്‍വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ആലിസ് തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു .
“ ങ്ങെക്കിന്തിന്‍റെ കേടാ പ്രാഞ്ചിയേട്ടാ കയ്യിലിരിക്കുന്ന പൈസ കൊടുത്ത്
ഒള്ള കള്ളെല്ലാം വലിച്ചു കേറ്റി ഇരിക്കുന്ന കണ്ടില്ലേ ?“
മണം പിടിക്കാന്‍ ഇവള്‍ ബഹു മിടുക്കിയാ, ഇവളെ വല്ല പോലീസിലും ചേര്‍ക്കാമായിരുന്നു .
പ്രാഞ്ചിയേട്ടന്‍ ആത്മഗതം ചെയ്തു.
സാവധാനം പ്രാഞ്ചിയേട്ടന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ആലീസും പ്രാഞ്ചിയേട്ടനെ   പിന്താങ്ങി.
അല്‍പ സമയത്തിനു  ശേഷം പ്രാഞ്ചിയേട്ടന്‍ ക്ഷീണം കൊണ്ട്  മയക്കത്തിലേക്കു വീണു പോയി ......



അടുത്ത ദിവസത്തെ ബ്രിട്ടീഷ്‌ മലയാളി വാര്‍ത്ത‍ കേട്ട് ഞങ്ങള്‍  മലയാളികള്‍ ഞെട്ടിപ്പോയി .

യുകെ മലയാളികളുടെ സാംസ്‌കാരിക തനിമക്ക് ഒരു തിലകച്ചാര്‍ത്ത്......

യുകെയിലെ മലയാളികള്‍ക്ക്  ഒരു പുതു വസന്തവുമായി, ഒരു പുതു പുത്തന്‍  അസോസിയേഷന്‍ ഉമ്മ (United  Malankara  Malayali association) ഇന്നലെ വൈകുന്നേരം കൃത്യം 5 മണിക്ക് ഇവിടെ നിലവില്‍ വന്നു....
യുകെ മലയാളികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു....
പ്രസിഡണ്ടായി ഫ്രാന്‍സിസ് ഉതുപ്പാനെ ഐക്യകണ്ടേന തിരഞ്ഞെടുത്തു.

മറ്റു അസോസിയേഷനുകളില്‍ കണ്ടു വരുന്ന സാംസ്‌കാരിക ജീര്‍ണത തുടച്ചു നീക്കുമെന്നും, യുകെയിലെ മലയാളികള്‍ക്ക് ഇതൊരു നവവസന്തമായിരിക്കുമെന്നും ശ്രീ ഫ്രാന്‍സിസ് ഉതുപ്പാന്‍ ലണ്ടനില്‍ നടത്തിയ വാര്‍ത്ത‍ സമ്മേളനത്തില്‍ വച്ച് ബ്രിട്ടീഷ്‌ മലയാളിയോട് പറഞ്ഞു..... 



ഒറ്റയാന്‍....ചെറുകഥ












ഒറ്റയാന്‍....


ചെറുകഥ         

റോയ് പാനികുളം                 


എന്താണ് ഒറ്റയാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം???....
കുഞ്ഞുമോന് എപ്പോഴും സംശയങ്ങള്‍  ആയിരുന്നു..... 
കുറെയൊക്കെ അമ്മയോട് ചോദിച്ചു മനസ്സിലാക്കി. 
അല്ലാത്തവ മുതിര്‍ന്നവരോടോ ടീച്ചറിനോടോ ചോദിച്ചു മനസ്സിലാക്കിയിരുന്നു....വലുതായപ്പോള്‍ ആ സ്വഭാവം അങ്ങില്ലാതായി... എന്താണെന്നല്ലേ ? 
ഒരു ചമ്മല്‍...എങ്ങനാ എപ്പോഴും സംശയങ്ങള്‍ ചോദിക്കുന്നത് ?
കൊച്ചു പിള്ളാരല്ലേ ഇങ്ങനെ എപ്പോഴും സംശയങ്ങള്‍ ചോദിക്കുന്നത് ?
ആ പയ്യന്‍സ് ഇപ്പോള്‍  വളര്‍ന്നങ്ങു വല്ലാണ്ടായി പോയി ....എന്ന് വച്ച് സംശയങ്ങള്‍ക്ക് ഒട്ടും തന്നെ കുറവില്ലാട്ടോ...അതങ്ങനെ വരും പോവും...ഇന്നലെ പണിയൊന്നും ഇല്ലാതെ ചുമ്മാ ഓഫിസിലിരിക്കുമ്പോള്‍ ചിന്തകള്‍, പഴയ കുസൃതികള്‍ നിറഞ്ഞ കോളേജ് ജീവിത കാലത്തേക്ക് എന്നെ കൂട്ടികൊണ്ടുപോയി....ഇന്നലെ പണിയൊന്നും ഇല്ലാതിരുന്നപ്പോള്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ബാക്കി എല്ലാ ദിവസവും മുട്ടന്‍ പണിയാണെന്നു.....അല്ലാട്ടോ....ആളുകള്‍ക്ക് എങ്ങനെ പണി കൊടുക്കാം എന്നതാണ് എന്‍റെ ഇപ്പോഴത്തെ പണി...അപ്പൊ സാറ് ...കോളേജില്‍ ഒക്കേ പഠിച്ച ആളാണല്ലേ ? സത്യായിട്ടും കണ്ടാല്‍ തോന്നില്ലാട്ടോ!!!!!! അനവസരത്തില്‍ ഉള്ള ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്....  നോക്കിയപ്പോള്‍ ഓഫീസിലെ പ്യൂണ്‍ പയ്യന്‍ അടുത്ത് നില്‍ക്കുന്നു അനവസരത്തില്‍ കയറി വന്നിട്ട്  സംസാരിക്കുക ഇക്കൂട്ടരുടെ ഒരു സ്വഭാവാണ് ( സോറി പ്യൂണ്‍ ചേട്ടന്മാരെ )എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല.......

കോളേജ് മാഗസിനില്‍ ഒരു കഥ അച്ചടിച്ച്‌ വരണം.എന്നുള്ളത്  ഈയുള്ളവന്‍റെ ഇമ്മിണി ബല്യ ഒരാഗ്രഹം ആയിരുന്നു  . ഇന്ന് വരെ എന്‍റെ ഒരു കഥയും വെളിച്ചം കണ്ടിട്ടില്ല.പക്ഷെ എന്നെ അങ്ങനെയങ്ങ് കൊച്ചാക്കാന്‍ വരട്ടെ വെളിച്ചമൊക്കെ കണ്ടിട്ടുണ്ട് അത് ഉമ്മറത്തെ മണ്ണെണ്ണ വിളക്കിന്റെതാണ് എന്ന് മാത്രം.

എല്ലാ ദിവസവും നല്ല ഉശിരന്‍ ചിന്തകളുമായി ഞാന്‍ എന്‍റെ സ്വന്തം  പഠനമുറിയില്‍  കയറും.സാഹിത്യ നഭോമണ്ഡലത്തിലെ സകല ഗുരുഭൂതന്‍മാരെയും മനസാ വരിച്ചു എന്‍റെ സാഹിതീ പൂജ തുടങ്ങും ...  പക്ഷെ ഭാവന.....അത് മാത്രം വരുന്നില്ല ...ഉറക്കം..... അത് കുശാലായി വരുന്നുമുണ്ട്. അവസാനം, രാത്രിയുടെ ഏതോ യാമത്തില്‍ .കുറെയേറെ വെട്ടിത്തിരുത്തലുകള്‍ക്കും മാറ്റിയെഴുതലുകള്‍ക്കും ശേഷം  ഞാന്‍ എന്‍റെ കഥ പൂര്‍ത്തിയാക്കി. ഇനി ഇതൊന്നു വിവരമുള്ള ആരെയെങ്കിലും കാണിക്കണം.മനസ്സില്‍ പല പല പേരുകളും കലപിലയിട്ടു കയറി വന്നു.അപ്പോഴാണ് ***ശ്രീ വസന്തസകന്‍ സര്‍ എന്‍റെ ഓര്‍മയിലേക്ക് ഇവരെയെല്ലാം തള്ളി മാറ്റി  ഇടിച്ചു കയറി വന്നത്.പുള്ളിക്കാരന്‍ ആ സമയത്ത് അരക്കില്ലം എന്ന ഒരു ഘടാഘടിയന്‍ നോവലൊക്കെ എഴുതി കോളേജില്‍ വിരാജിക്കുകയാണ്.

മീനമാസത്തിലെ ഒരു വൈകുന്നേരം ഞാന്‍ എന്‍റെ സൃഷ്ടി സാറിന്റെ വിശകലനത്തിനായി സമര്‍പ്പിച്ചു .സാറിന്റെ മുറിയില്‍ നിന്നും പതിയെ വീട്ടിലേക്കു നടന്നു. ഭാവിയിലെ വലിയ ഒരു എഴുത്തുകാരന്‍ ആണ് ചുമ്മാ ഒരു മസ്സിലും പിടിക്കാതെ നടുറോഡിലൂടെ ഇങ്ങനെ നടന്നു പോകുന്നത്.മനസ് നിറയെ സന്തോഷ പൂത്തിരികള്‍ കത്തിയമരുന്നു. നാളെ നേരം വെളുക്കുമ്പോള്‍ ഞാനും ഒരു എഴുത്തുകാരന്‍ ആകും.കോളേജ് മാഗസിനില്‍ എന്‍റെ കഥ ഫോട്ടോ സഹിതം അച്ചടിച്ച്‌ വരും .ഹാവൂ...ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര് ..പെണ്‍കുട്ടികള്‍ എന്‍റെ ചുറ്റും കൂടുന്നു... ഓട്ടോഗ്രാഫ് എഴുതി കൊടുക്കുന്നു... കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു...ഹെന്റമ്മേ  (ഇന്നസെന്റിനോട് കടപ്പാട് ) പെണ്‍കുട്ടികള്‍... ...ഓട്ടോഗ്രാഫ്... ഒന്നൂല്ല ... ഒന്നൂല്ല...ഒക്കെ മായ്ച്ചു കളഞ്ഞേ...

പിറ്റേ ദിവസം രാവിലെ... നോക്കുമ്പോള്‍ പൊക്കം കുറഞ്ഞ്, നല്ല വെളുത്ത ഖദര്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞു വസന്തസകന്‍ സര്‍ പതിവ് പോലെ ബുള്ളെറ്റ് ബൈക്കില്‍ വന്നിറങ്ങി, എന്‍റെ അടുത്ത് കൂടെ വേഗത്തില്‍ നടന്നു  പോയി, എന്നിട്ട് തിരിഞ്ഞു നോക്കി കുപ്പിഗ്ലാസ്സ് കണ്ണടക്കിടയിലൂടെ അകത്തേക്ക് വരാന്‍ ആന്ഗ്യം കാണിച്ചു. ആള് ശുദ്ധ മലയാളത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ്.

ഈ പാവം എഴുത്തുകാരന്‍ അകത്തു കയറി മിണ്ടാതെ മൃക്കാതെ അടുത്ത് ചെന്ന് നിന്നു.സര്‍ എന്‍റെ മുന്നിലേക്ക്‌ കുറച്ചു കടലാസ് കഷണങ്ങള്‍ നീട്ടി... എന്‍റെ കഥയില്‍ അവിടെയും ഇവിടെയും ചുവപ്പ് മഷിയില്‍ വട്ടം വരച്ചിരിക്കുന്നു..

ഞാനേ കണ്ടുള്ളൂ....ഞാന്‍ മാത്രേ കണ്ടുള്ളൂ .....

ദുഷ്ടന്‍കാര്‍ക്കോടകന്‍.....

അതോടെ സാറിനോടുള്ള എന്‍റെ സകല ബഹുമാനവും പോയി ....

അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്ന എന്നെ സര്‍ ആ ചുവന്ന മഷി കൊണ്ട് വരച്ച  വലിയ വട്ടത്തിനുള്ളിലെ സന്ധ്യാസമയത്ത് കാട്ടിലൂടെ ഒറ്റയാനകള്‍ കൂട്ടം കൂടി നടന്നു പോവുകയായിരുന്നു ”.എന്ന വാചകം ചൂണ്ടി കാണിച്ചു തന്നിട്ട്  മുഖത്തേക്ക് ഒരു നോട്ടം ...അത് ഒരു ഒന്നൊന്നര നോട്ടം തന്നെയായിരുന്നു !!!!

അന്നും ഇന്നും ഒരൊറ്റ സംശയം മാത്രം ഈയുള്ളവന്‍റെ മനസ്സില്‍ ബാക്കി നില്‍ക്കുന്നു...

എന്തേ ഒറ്റയാനകള്‍ക്ക് കാട്ടിലൂടെ കൂട്ടം കൂടി നടന്നു കൂടെ ???.





·       ***  കാലടി ശ്രീ ശങ്കര കോളേജിലെ ഞങ്ങളുടെ മലയാളം ഹെഡ് ആയിരുന്നു ഡോക്ടര്‍ ശ്രി വസന്തസകന്‍ സര്‍.


·         1990 കാലഘട്ടത്തിലെ അറിയപ്പെടുന്ന ഒരു നോവലിസ്റ്റ്കൂടിയായിരുന്നു ഡോക്ടര്‍ വസന്തസകന്‍ സര്‍.....